India

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഗോവയും മണിപ്പൂരും ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു.

രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം നടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ കാലാവസ്ഥ ഒമിക്രോൺ വ്യാപനത്തിന് കൂടുതൽ വേഗത നൽകുമെന്ന് റിപ്പോർട്ട്.

അതേസമയം സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപന സാഹചര്യം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും. ഒമിക്രോണ്‍ പടരാതിരിക്കാന്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്നത് യോഗത്തില്‍ ചര്‍ച്ചയാകും. പുതുവത്സര ദിനത്തിലടക്കമുള്ള നിയന്ത്രങ്ങള്‍ തുടരണമോ എന്ന കാര്യവും പരിഗണിക്കും.

കുട്ടികളുടെ വാക്‌സിനേഷൻ ദിവസങ്ങൾക്കുള്ളിൽ തുടങ്ങുന്ന സാഹചര്യത്തില്‍ അതിനായുള്ള മുന്നൊരുക്കളും മന്ത്രിസഭ ചർച്ച ചെയ്യും. നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.

കടകൾ രാത്രി 10 ന് അടയ്ക്കണം. പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.