India National

ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം. യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തീരുമാനം. നിലവില്‍ ഇന്ത്യയിലേക്കുള്ള എണ്ണയുടെ 10 ശതമാനമാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.

ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ സാധൂകരിക്കുന്നതാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുതി ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

രാജ്യ പുരോഗതിക്കാണ് പ്രധാന പരിഗണനയെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്നും രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.