India National

‘അടുത്ത വിക്ഷേപണം ഉടൻ’ : എസ് സോമനാഥ്

ഐഎസ്ആർഒയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയർമാൻ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എൽവി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചെയർമാൻ അഭിനന്ദിച്ചു. 

ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയമായെന്നും എസ് മോനാഥ് പറഞ്ഞു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം. ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ, മണ്ണിലെ ഈർപ്പം, ജല മാപ്പിംഗ് എന്നിവയ്ക്ക് ഈ ദൗത്യം സഹായകരമാകും.

ഇഒഎസിനൊപ്പം ഇൻസ്പയർസാറ്റ്-1, ഐഎൻഎസ്-2ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ഇൻസ്പയർസാറ്റ് കോളറാഡോ സർവകലാശാലയുമായി ചേർന്ന് ഐഐഎസ്ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി) വിദ്യാർത്ഥികൾ വികസിപ്പിച്ച സാറ്റലൈറ്റാണ്.