India National

പ്രളയം; ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

പ്രളയം തുടരുന്ന ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബീഹാറില്‍ 25ഉം അസ്സമില്‍ 15 പേരുമടക്കം മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. ബിഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രളയം തുടരുന്നത്. മഴ തുടരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. രണ്ട് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴു മില്യണ്‍ ജനങ്ങളെ മഴക്കെടുതി ബാധിച്ചു.

നദികളിലെ ജലനിരപ്പ് അപകടനില കവിഞ്ഞ് ഒഴുകുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 130ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളും 152 നിരീക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അസമിൽ 31 ജില്ലകൾ വെള്ളത്തിനടിയിലാണ്. 4.3 മില്യണ്‍ ജനങ്ങളെ മഴക്കെടുതി ബാധിച്ചു. ബിഹാറില്‍ 12 ജില്ലകളിലായി 2.6 മില്യൺ ജനങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ദുരിത ബാധിത സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ട്. നേപ്പാളിൽ തുടരുന്ന മഴ ദുരിതം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനങ്ങള്‍ക്കാവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.