India

ബിഹാറിൽ വകുപ്പ് വിഭജനത്തില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ തര്‍ക്കം

ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്‌പീക്കർ തുടങ്ങിയ പദവികൾ സംബന്ധിച്ച്എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചർച്ചകൾ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാൽ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിക്കുന്നതിലും സത്യപ്രതിജ്ഞ തിയതി നിശ്ചയിക്കുന്നതിനുമാകും ഇന്നത്തെ യോഗത്തിൽ ധാരണയാകും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടും.

അതിനാൽ ബി.ജെ.പിയുടെ ദേശീയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തെക്കില്ല. മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്. എ എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇൻസാൻ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ ആവശ്യപ്പെട്ടേക്കും. അതേസമയം ബി.ജെ.പിയിലെ കാമേശ്വർ ചൗപാൽ ഉപ മുഖ്യമന്ത്രി ആളുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.