National

സുഹൃത്തിനോട് ഒരു തമാശ പറഞ്ഞത് കുഴപ്പമായി; ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍

രണ്ട് സുഹൃത്തുക്കള്‍ പരസ്പരം കളിയായി അയച്ച വാട്ട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുഴുവന്‍ യാത്രക്കാരേയും ലഗേജും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധിക്കാന്‍ ഇന്‍ഡിഗോ നിര്‍ബന്ധിതരാകുകയായിരുന്നു.

സംഭവം ഇങ്ങനെയാണ് : മുബൈയിലേക്ക് പോകാനിരുന്ന ഒരു യുവാവും അതേ എയര്‍പോര്‍ട്ടില്‍ ആ സമയത്തുണ്ടായിരുന്ന യുവതിയും തമ്മില്‍ യാത്ര പുറപ്പെടും മുന്‍പ് വാട്ട്‌സ്ആപ്പില്‍ സംസാരിക്കുന്നു. ചാറ്റിംഗ് തുടരുന്നതിനിടെ യുവാവിന് പോകാനുള്ള ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യാനുള്ള സമയമാകുന്നു. പെട്ടെന്ന് തങ്ങളുടെ സൗഹൃദസംഭാഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ യുവതി യുവാവിനോട് യൂ ആര്‍ എ ബോംബര്‍ എന്ന് പറയുന്നു. യുവാവിന് അടുത്തിരുന്ന സ്ത്രീ ഈ മെസേജ് വായിക്കാനിടയാകുകയും പരിഭ്രമത്തോടെ വിവരം ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് അധികൃതരുടെ നീക്കങ്ങള്‍ വളരെ ചടുലമായിരുന്നു. ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ഐസോലേഷനിലേക്ക് മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ യുവാവും മെസേജയച്ച യുവതിയും പിടിയിലായി. വിമാനത്തിലെ 185 യാത്രക്കാരെയും സൂക്ഷമായി പരിശോധിച്ചു. ലെഗേജുകളെല്ലാം അരിച്ചുപെറുക്കി. വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് വാട്ട്‌സ്ആപ്പ് സന്ദേശം വെറുമൊരു തമാശ മാത്രമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുന്നത്. ഒരു പരാതിയും സ്വീകരിച്ചിട്ടില്ലെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ വ്യക്തമാക്കി. ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്ക് മുംബൈ ഫ്‌ലൈറ്റ് പുറപ്പെട്ടു. യുവാവും യുവതിയും ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.