National

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും വന്ദേ മെട്രോയും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ

രാജ്യത്ത് ദീർഘദൂര യാത്രയ്ക്കായി വന്ദേ സ്ലീപ്പർ ട്രെയിനുകളും, ഒപ്പം വന്ദേ മെട്രോകളും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്‌) യിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു.

വന്ദേ മെട്രോയിൽ 12 കോച്ചുകളായിരിക്കും ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടാണ് വന്ദേ മെട്രോകൾ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവർഷം ജനുവരി – ഫെബ്രുവരിയോടെ സർവീസും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെയും നിർമ്മാണം ചെന്നൈ ഐസിഎഫിൽ അവസാനഘട്ടത്തിലാണ്. വന്ദേ ഭാരത് ട്രെയിനുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിനുപകരമായാണ് ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയർ കോച്ചുകൾ, 4 എ.സി. 2 ടയർ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകൾ. ട്രെയിൻ അടുത്ത വർഷം മർച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.