National

ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിന് നേരെ കൊലവിളിയുമായി ഒരു സംഘം; പൊലീസ് വാഹനവും ആക്രമിച്ചു

ഡല്‍ഹിയില്‍ ശ്രദ്ധ കൊലക്കേസ് പ്രതിയുമായെത്തിയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. ഡല്‍ഹി രോഹിണിയിലെ ഫൊറന്‍സിക് ലാബിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. വാളുമായെത്തിയ സംഘം അഫ്താബിനെ കൊല്ലുമെന്ന് ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പോളിഗ്രാഫ് പരിശോധനയ്ക്കായി അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹിന്ദു സേന പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. അഫ്താബിന് നേരെ കൊലവിളിയുമായി അക്രമി സംഘം വാഹനം വളഞ്ഞപ്പോള്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന് പുറത്തേക്കിറങ്ങി. ഈ ഉദ്യോഗസ്ഥന് നേരെയും അക്രമികള്‍ വാളുയര്‍ത്താന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടായി.

പൊലീസ് വാഹനം മുന്നോട്ടെടുത്തെങ്കിലും അക്രമി സംഘം കൊലവിളികളുമായി പൊലീസ് വാഹനത്തെ പിന്‍തുടര്‍ന്നു. അഫ്താബിനെ പൊലീസ് പിന്നീട് മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് തിരികെ കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.