National

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി

പെഗസസിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി. വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചെന്ന് ഹൊഹേ മേധവി വ്യക്തമാക്കി. മുപ്പതിലധികം സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നാണ് വെളിപ്പെടുത്തൽ. ‘ദ ഗാർഡിയൻ’ ആണ് ഹൊഹേ മേധാവി ടാൾ ഹനന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.

ഒരു കൂട്ടം മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നത്. ക്ലയന്റ് എന്ന വ്യാജേന ടാൾ ഹനനെ സമീപിച്ച മൂന്ന് മാധ്യമപ്രവർത്തകരോടാണ് ഹനൻ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. എങ്ങനെ എതിരാളികളുടെ ജിമെയിലും മറ്റും ചോർത്തി അവരെ വീഴ്ത്താമെന്ന് ഹനൻ മാധ്യമപ്രവർത്തകരുമായി ചർച്ച ചെയ്തു. മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും അത് എങ്ങനെ ബോട്ട് ഉപയോഗിച്ച് വ്യാപിപ്പിക്കാമെന്നും കാണിച്ചുകൊടുത്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ‘ടീം ഹോഹെ’ എന്ന കോഡ് നെയിമിന്റെ മറവിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഹാക്കിംഗ്, വ്യാജ പ്രചാരണങ്ങൾ എന്നിവയിലൂടെ അട്ടിമറിക്കുകയായിരുന്നു ടാൾ ഹനനും സംഘവും. വിവിധ ഇന്റലിജൻസ് ഏജൻസികൾ, രാഷ്ട്രീയ ക്യാമ്പെയിനുകൾ, സ്വകാര്യ കമ്പനികൾ എന്നിവർക്ക് പൊതുജനാഭിപ്രായത്തിൽ കൃത്രിമം നടത്താനായി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് ടാൾ ഹനൻ വെളിപ്പെടുത്തി.

ടീം ഹോഹെയുടെ പ്രധാന ആയുധം, അത്യാധുനിക സോഫ്‌റ്റ്വെയർ പാക്കേജായ അഡ്വാൻസ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷൻസാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ് ഇൻ, ടെലിഗ്രാം, ജിമെയിൽ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലായി ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകളാണ് ടീം ജോർജിനുള്ളത്. ചില പ്രൊഫൈലുകൾക്ക് ആമസോൺ അക്കൗണ്ടും ക്രെഡിറ്റ് കാർഡും ബിറ്റ്‌കോയിൻ വാലറ്റുകളും വരെയുണ്ട്.