National

തഞ്ചാവൂരിൽ ദൃശ്യം മോഡൽ കൊലപാതകം; യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

തമിഴ്‌നാട് തഞ്ചാവൂരിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം നിർമാണത്തിലിരുന്ന റോഡിൽ കുഴിച്ചിട്ടു. കേസിൽ രണ്ടു പേർ പൊലിസ് പിടിയിലായി. 

ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരനായ ഭാരതിയെ, മെയ് 16ന് ദിവ്യ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച്, ദിവ്യയും സതീഷും ചേർന്ന് ഭാരതിയെ തലയ്ക്കടിച്ച ശേഷം, കയറുപോയിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. ഒരു ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ച മൃതദേഹം പിറ്റെ ദിവസം രാത്രിയിൽ, ചരക്ക് ഓട്ടോറിക്ഷയിൽ കയറ്റി നിർമാണം നടക്കുന്ന ബട്ടം ബൈപ്പാസ് ക്രോസ് റോഡിലെത്തിച്ചു. അവിടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട്, വീട്ടിൽ പൂജയുണ്ടായിരുന്നുവെന്നും പൂജ വസ്തുക്കൾ റോഡിൽ കുഴിച്ചിടാൻ അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടു.

കോൺക്രീറ്റ് നടക്കേണ്ട റോഡിലാണ് മൃതദേഹം കുഴിച്ചിട്ടത്. അതിനു പിന്നാലെ റോഡ് നിർമാണം പൂർത്തിയാകുകയും ചെയ്തു. ഭാരതിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി ശെൽവമണി മെയ് 27ന് ബന്ദനല്ലൂർ പൊലിസിൽ പരാതി നൽകി. ദിവ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലിസ്, ഫോൺ വാങ്ങി പരിശോധിച്ചതിൽ സതീഷുമായുള്ള ബന്ധം തെളിയുകയായിരുന്നു. പിന്നീട്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. അഴുകിയ നിലയിലായ മൃതദേഹം റോഡിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. മൃതദേഹം കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർ തെന്നരസിനെ പൊലിസ് തിരയുകയാണ്.