National

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ; സംഭവം തമിഴ്‌നാട്ടിൽ

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ. തമിഴ്‌നാട് ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് ബലി നടത്തിയത്. രണ്ട് ആടുകളെയാണ് പൊലിസുകാർ ക്ഷേത്രത്തിലെത്തിച്ചത്.

വേദസന്ദൂർ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി. വേദസന്ദൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദുർഗാദേവി, വടമധുര സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജ്യോതി മുരുകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അർപ്പിച്ച് പൊങ്കാലയർപ്പിച്ചാണ് പൊലിസ് സംഘം മടങ്ങിയത്. ബലിയർപ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തിൽ നടത്തിയ സദ്യയിൽ വിളന്പുകയും ചെയ്തു.

പുതുവർഷത്തിൽ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടുള്ള വഴിപാടിന്റെ ഭാഗമായിരുന്നു മൃഗബലി. തമിഴ് നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി മൃഗബലി നടക്കാറുണ്ട്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാൻ 1960ലാണ് കേന്ദ്രസർക്കാർ രാജ്യത്തെ ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ചത്. ഈ ഉത്തരവ് നിലനിൽക്കെയാണ്, തമിഴ് നാട്ടിൽ നിയമപാലകർ തന്നെ മൃഗബലി നടത്തിയത്.