National

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴിൽരഹിതനായ രാജ്കുമാർ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്.

രാജ്കുമാറിൻ്റെ അമിത മദ്യപാനത്തെ ചൊല്ലി കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ തർക്കം രൂക്ഷമായി. ഇതിനിടെ രാജ്കുമാർ യുവതിയുടെ വയറ്റിൽ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് മകനെയും കൂട്ടി ഇയാൾ ഓടി രക്ഷപ്പെട്ടു.

നന്ദിനിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി യുവതിയെ രക്ഷിച്ച് കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 90% പൊള്ളലേറ്റതിനാൽ നന്ദിനി പിന്നീട് മരണത്തിന് കീഴടങ്ങി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.