National

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത 10ആം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ. 14 കാരിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത 3 പേരാണ് പിടിയിലായത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ ആവശ്യപ്പെട്ടതിന് പെൺകുട്ടിയുടെ കാമുകനെയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് പ്രതികൾ.

മാർച്ചിൽ കാമുകന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിൽ പെൺകുട്ടി പങ്കെടുത്തിരുന്നു. ആഘോഷത്തിനിടെ കാമുകനൊപ്പം നിരവധി ഫോട്ടോകൾ എടുക്കുകയും, പിന്നീടിത് സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾക്കിടയിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെ തൻ്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കാമുകനൊപ്പമുള്ള ഫോട്ടോകൾ മാതാപിതാക്കളെ കാണിക്കുമെന്ന് പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തി. ജൂലായ് ഒന്നിന് ഉച്ചഭക്ഷണ ഇടവേളയിൽ സ്‌കൂളിന് പുറകിലുള്ള തന്റെ വീട്ടിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു.

വീട്ടിൽ എത്തിയ കുട്ടിയെ 3 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അവരിൽ ഒരാൾ വീഡിയോ എടുക്കുകയും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ഷെയർ ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ പെൺകുട്ടിയുടെ കാമുകൻ അവരെ ബന്ധപ്പെടുകയും, വീഡിയോകൾ തനിക്ക് അയയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സഹപാഠികളുടെ ഗ്രൂപ്പുകൾക്കിടയിൽ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ധൈര്യം സംഭരിക്കുകയും സംഭവം അമ്മയോട് പറയുകയും ചെയ്തു. പിന്നാലെ അമ്മ ആവിനൻകുടി പൊലീസിൽ പരാതി നൽകി.

വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പോക്‌സോ നിയമത്തിലെ 13, 14 വകുപ്പുകൾ പ്രകാരമാണ് കാമുകനെതിരെ കേസെടുത്തത്. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. ബലാത്സംഗ കുറ്റം തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയോടൊപ്പം അയച്ചു.