National

ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍

ജെ.എൻ.യു ആക്രമണം രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീർ. “വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്.” അദ്ദേഹം ട്വീറ്റ് ചെയ്തു. “യൂണിവേഴ്സിറ്റി കാമ്പസിലെ ഇത്തരം അക്രമങ്ങൾ ഈ രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. എന്ത് പ്രത്യയശാസ്ത്രമായിക്കൊള്ളട്ടെ വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്. യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ തുനിഞ്ഞ ഈ ഗുണ്ടകൾക്ക് കർശനമായ ശിക്ഷ നൽകേണ്ടതുണ്ട്. ” – ഗംഭീര്‍ പറഞ്ഞു.

ഇന്നലെയാണ് ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. 50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയന്റെര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു ട്വീറ്റ് ചെയ്തു. എ.ബി.വി.പി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും വെസ്റ്റ് ഗേറ്റിലെ ഹോസ്റ്റല്‍ ലക്ഷ്യമാക്കിയാണ് ഗുണ്ടകള്‍ നീങ്ങുന്നതെന്നും യൂണിയന്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ എ.ബി.വി.പിക്കാര്‍ ആക്രമിച്ചത് പോലീസും സെക്യൂരിറ്റി ഗാര്‍ഡുകളും നോക്കിനിന്നതായും ആരോപണമുണ്ട്. ഹോസ്റ്റല്‍ ഫീസ് വര്‍ധനയും രജിസ്‌ട്രേഷന്‍ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ത്തിനിടെയാണു യൂണിയന്‍ ഭാരവാഹികളടക്കമുള്ള വിദ്യാര്‍ഥികളെ ഇരുമ്പു വടികള്‍ കൊണ്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.