National

സോണിയ ഗാന്ധിയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഇന്ന്; കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂലൈ 21ന് കോൺഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാൻ ഇഡി നിർദേശം നൽകിയത്.

ഇതിനിടെ സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടിൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കാൻ നേതാക്കൾ തീരുമാനിച്ചിരിക്കുകയാണ്.

ഇന്ന് രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തത്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദേശം. ഡൽഹി സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുക്കും. സമരം സമാധാനപരമായി നടത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്ഘട്ടിനെ സമരത്തിന്റെ പ്രധാന വേദിയാക്കാനുള്ള തീരുമാനം. എന്നാൽ ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതോടെ വേദി മാറ്റുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇഡി ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ചോദിച്ചിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.