National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് സീനിയേഴ്സ്; പരാതിയുമായി രക്ഷിതാക്കൾ

ഒഡിഷ മജ്ഹിപാലിയിലെ സാംബല്‍പൂര്‍ പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രം​ഗത്ത്. ഏപ്രില്‍ 17 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ക്രൂരമായ റാഗിങ്ങിനിരയായത്. ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിനാണ് രക്ഷിതാക്കൾ പരാതി സമര്‍പ്പിച്ചത്.

കുട്ടിയെ സ്‌കൂള്‍ ഹോസ്‌റ്റലില്‍ വെച്ച് സഹപാഠികള്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിച്ച രണ്ട് പേരുള്‍പ്പടെ ആകെ 8 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം റാഗിങ്ങിനെക്കുറിച്ചുള്ള വിവരം വിദ്യാര്‍ത്ഥി തന്നെയായാണ് വീട്ടുകാരെ അറിയിച്ചത്.

ആരോപണത്തിന് വിധേയരായ വിദ്യാർത്ഥികളെ ഹോസ്‌റ്റലില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കുട്ടിയുടെ പിതാവാണ് സംഭവത്തെ കുറിച്ച് സ്‌കൂൾ അധികൃതരോട് വിശദീകരിച്ചത്. സംഭവം വിവാദമായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.