HEAD LINES National

കനേഡിയന്‍ സേവനങ്ങള്‍ നിര്‍ത്തിയ ഇന്ത്യയുടെ തീരുമാനം; ആശങ്കയറിയിച്ച് പഞ്ചാബ് കോണ്‍ഗ്രസ്

ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ സേവനങ്ങള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാവാറിങ് പ്രതികരിച്ചു.(Punjab Congress expressed concern over India’s decision to stop Canadian services)

ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് പഞ്ചാബ് കോണ്‍ഗ്രസ്. ‘ഖലിസ്ഥാന്‍ എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുകയും ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ യുവാക്കളെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതിനിടെ ഞങ്ങള്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പഞ്ചാബികള്‍ക്കെതിരായി ചിലര്‍ നടത്തുന്ന പ്രചാരണം അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം ദുരുദ്ദേശപരമായ ശ്രമങ്ങള്‍ ചെറുക്കപ്പെടണം’. പിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.

ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി പറയുന്നത്. വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു.

ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ഉറപ്പിച്ചുപറയാനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്താന്‍ ഇന്നും ട്രൂഡോ തയാറായിട്ടില്ല. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമെന്ന നിലയില്‍ നീതിന്യായ പ്രക്രിയകള്‍ പൂര്‍ത്തിയാകട്ടെ എന്ന് മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രൂഡോ പറഞ്ഞത്. വിഷയത്തെ നിസാരമായി തള്ളിക്കളയരുതെന്നും നീതിന്യായപ്രക്രിയയില്‍ സഹകരിക്കണമെന്നും ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെട്ടു.