National

പൂഞ്ചിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഒരു കോടി രൂപ വിധമാണ് ധനസഹായമായി നൽകുന്നത്. പഞ്ചാബ് സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല് സൈനികർ. അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു.

സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നു. ജമ്മുവിലാണ് യോഗം ചേർന്നത്. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം. ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തുകയും ചെയ്തു. ഡിജി ജമ്മുവിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തി.

ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വനമേഖലയിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എൻഐഎ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. ജമ്മു കശ്മീർ ഡിജിപിയും സ്ഥലം സന്ദർശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭീംബര്‍ ഗലി പ്രദേശത്തിന് സമീപമായിരുന്നു അക്രമികള്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്.