National

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അം​ഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി; സോണിയാ ​ഗാന്ധിയെ കണ്ടു

മണിപ്പൂരിൽ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അം​ഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. അതിനിടെ സോണിയ ഗാന്ധിയോട് ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

മണിപ്പൂരിൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സ‌ഭയും, രാജ്യസഭയും നിർത്തിവച്ചു. ലോക്സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിർത്തിവച്ചത്. വിഷയത്തിൽ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം.

അതേസമയം മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങൾക്കു ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രം​ഗത്തെത്തിയത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും കലാപത്തിലും മോദി പ്രതിഷേധം അറിയിച്ചു. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളിൽ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. ഹൃദയത്തിൽ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സർവശക്തിയിൽ പ്രയോഗിക്കും. മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.