National

’72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം’; സീമ ഹൈദറിന് ഹിന്ദു സംഘടനയുടെ ഭീഷണി


ഗെയിമിംഗ് ആപ്പിലൂടെ പ്രണയത്തിലായ കാമുകനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിതാ സീമ ഹൈദറിനെ നാടുകടത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് വലതുപക്ഷ സംഘടനയുടെ മുന്നറിയിപ്പ്. പാകിസ്താൻ വനിതയെ 72 മണിക്കൂറിനുള്ളിൽ തിരിച്ചയക്കണമെന്നാണ് ‘ഗോരക്ഷാ ഹിന്ദു ദള്ളിൻ്റെ ആവശ്യം.

‘പാകിസ്താനിൽ നിന്നുള്ള ചാര വനിതയാണ് സീമ ഹൈദർ. അവർ രാജ്യത്തിന് ഭീഷണിയാകും’ – സംഘടനയുടെ ദേശീയ പ്രസിഡന്റ് വേദ് നഗർ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ‘രാജ്യദ്രോഹിയായ ഒരു സ്ത്രീയെ ഞങ്ങൾ സഹിക്കില്ല. 72 മണിക്കൂറിനുള്ളിൽ സീമ ഹൈദർ രാജ്യം വിട്ടില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കും’ – നഗർ വീഡിയോയിൽ കൂട്ടിച്ചേർത്തു.

യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ എന്ന പാക് വനിത ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25 മാത്രമാണ് പ്രായം. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. തന്‍റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.