National

സ്കൂളിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു.

ഓട്ടോയിൽ സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. ഇതിനിടെ ബൈക്കിലെത്തിയ മൂന്നുപേർ വാഹനം തടഞ്ഞു. പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ശേഷം ‘ഒയോ’ ഹോട്ടലിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡന വീഡിയോ പകർത്തിയ പ്രതികൾ വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥി സംഭവം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പീഡനം ചെറുത്തപ്പോൾ പ്രതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവിൻ്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയെ വൈദ്യചികിത്സയ്ക്ക് അയച്ചു. അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടിക്കുമെന്നും ഹാപൂർ പൊലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു.