National

അടുക്കളയിലെ പാത്രങ്ങളിൽ സരസ്വതിയുടെ പാതിവെന്ത മാംസം; വീട്ടിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ; ദൃശ്യം കണ്ട് ഛർദിച്ച് പൊലീസ്; കൊലയാളി അറസ്റ്റിൽ

മുംബൈയെ നടുക്കിയ അരുംകൊലയിൽ വിറഞ്ഞലിച്ച് നിൽക്കുകയാണ് രാജ്യം. 32 കാരിയായ സരസ്വതി വൈദ്യയെ അതിദാരുണമായാണ് കാമുകൻ മനോജ് സാനെ (51) കൊലപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അതിരൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും മനോജിന്റെ അറസ്റ്റിലേക്ക് വഴിവെച്ചതും.

32 കാരിയായ സരസ്വതി വൈദ്യയും 56 കാരനായ മനോജ് സാനെയും കണ്ടുമുട്ടുന്നത് മനോജ് ജോലി ചെയ്യുന്ന റേഷൻ കടയിൽ വച്ചാണ്. മൂന്ന് സഹോദരിമാർക്കൊപ്പം അഭയകേന്ദ്രത്തിലാണ് സരസ്വതി താമസിച്ചിരുന്നത്. മനോജുമായി പ്രണയത്തിലായ സരസ്വതി മനോജ് തന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിനൊപ്പം താമസിക്കുകയായിരുന്നു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് മീരാ റോഡ് അപാർട്ട്‌മെന്റിലെ ഫ്‌ളാറ്റ് നമ്പർ 704 ൽ ഇരുവരും താമസം ആരംഭിച്ചു. ഇരുവർക്കും അയൽവാസികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇവരുടെ പേര് പോലും അയൽവാസികൾക്ക് അറിയില്ലായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്ന് അതിരൂക്ഷമായ ഗന്ധം പുറത്ത് വന്നത്. ഇതെ കുറിച്ച് അയൽവാസി സോമേഷ് ശ്രീവാസ്തവ മനോജിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. പരിഹരിക്കാമെന്ന് ഒറ്റവാക്കിൽ മനോജ് മറുപടിയും നൽകി. എന്നാൽ ദുർഗന്ധം സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയതോടെയാണ് സരസ്വതിയുടെ കൊലപാതക വിവരം പുറത്തറിയുന്നത്. മനോജിന്റെ ഫ്‌ളാറ്റിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ കണ്ടും ദുർഗന്ധമേറ്റും ചർദിച്ചു. മുറിയുടെ അങ്ങിങ്ങായി സരസ്വതിയുടെ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. അടുക്കളയിലെ പാത്രത്തിൽ പാതിവെന്ത മാംസവും കാണാമായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സരസ്വതി ഞായറാഴ്ചയാണ് മരിച്ചതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. സരസ്വതി തന്നെ ചതിക്കുകയാണോ എന്ന സംശയിച്ച് മനോജ് സരസ്വതിയുമായി വഴക്കിടാറുണ്ടായിരുന്നു. അങ്ങനെയുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ആദ്യം മനോജ് നൽകിയ മൊഴി സരസ്വതി സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഭയന്ന താൻ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി ഉപേക്ഷിക്കാൻ തയാറെടുക്കുകയുമായിരുന്നു എന്നാണ്. എന്നാൽ മനോജ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഡീസലിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സോ ഉപയോഗിച്ചാണ് മനോജ് സരസ്വതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയത്. തുടർന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഈ ആസൂത്രണമാണ് അയൽവാസിയുടെ ഇടപെടലോടെ പാളിപ്പോയത്.