National

മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതിയില്‍; കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വി

മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് മേഘാലയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം കേന്ദ്രത്തിനാണെന്ന വാദമാണ് മേഘാലയ ഉയര്‍ത്തുന്നത്. ഫെഡറല്‍ തത്വങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിച്ചുമുന്നോട്ടുപോകണമെന്ന് ഉള്‍പ്പെടെ മേഘാലയ വാദിക്കുന്നു.

ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംഗ്വി.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മുന്‍പ് സിംഗ്വിയോട് ലോട്ടറി കേസില്‍ ഹാജരാകേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പൊതുവികാരം മാനിച്ചാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ അന്നത്തെ പ്രതികരണം. ഇതിനെല്ലാം ശേഷമാണ് വീണ്ടും കേരളത്തിനെതിരെ അദ്ദേഹം ഹാജരാകുന്നത്.

ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ നടത്തിപ്പ് നിരീക്ഷിക്കാനുള്ള ചടങ്ങള്‍ 2018-ലെ ഭേദഗതിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതില്‍ ഒന്നൊഴികെ മറ്റെല്ലാ വ്യവസ്ഥകളും ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു നിയമം പാസാക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നാണ് മേഘാലയ വാദിക്കുന്നത്. ലോട്ടറി നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം എന്നാകും സുപ്രിം കോടതിയില്‍ സിംങ്വി വാദിക്കുക.