National

കോളജ് അധ്യാപികയെ സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു; കോയമ്പത്തൂരിൽ മലയാളിക്കെതിരെ കേസ്

കോളജ് അധ്യാപികയെ പലതവണ ബലാത്സംഗം ചെയ്ത മലയാളിക്കെതിരെ കേസ്. കോയമ്പത്തൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് അധ്യാപികയെ പലതവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പാലക്കാട് പുതിയങ്കം സ്വദേശി ആർ ഗോപകുമാറിനെതിരെ കോയമ്പത്തൂർ പേരൂർ പൊലീസാണ് കേസെടുത്തത്.

2015ൽ തൃശൂരിൽ താമസിച്ചുകൊണ്ടിരിക്കെ ഗോപകുമാർ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കിൽ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ഇവരുടെ നമ്പർ ശേഖരിച്ച ഗോപകുമാർ പരാതിക്കാരിയെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് വീടുമാറി. എങ്കിലും ഇരുവരും ഫോണിലൂടെ സൗഹൃദം തുടർന്നുപോന്നു. 2020ൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാർ, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. 2021 ജനുവരി 27ന് ഇരുവരും സർവകലാശാല സന്ദർശിച്ചു. തുടർന്ന് ഇവർ കാളപ്പട്ടിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വച്ച് തന്നെ ഗോപകുമാർ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി അതുപയോഗിച്ച് പലതവണ വീണ്ടും ബലാത്സംഗം ചെയ്തു. 2022 ഡിസംബർ വരെ പലതവണ തന്നെ ബലാത്സംഗത്തിനിരയാക്കി എന്ന് പരാതിയിൽ പറയുന്നു.

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ താമസിക്കുന്ന 43കാരിയാണ് പരാതിക്കാരി. ഇവർ ഭർത്താവിൽനിന്ന് പിരിഞ്ഞ് താമസിക്കുകയാണ്.