National

പിറന്നാൾ ആഘോഷത്തിനിടെ ബില്ലിനെ ചൊല്ലി തർക്കം, യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

മുംബൈയിൽ ജന്മദിനാഘോഷത്തിനിടെ 18 കാരന് ദാരുണാന്ത്യം. ഭക്ഷണത്തിന്റെ ബിൽ പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊല്ലപ്പെട്ട യുവാവ് മെയ് 31ന് സുഹൃത്തുക്കൾക്കായി ജന്മദിന പാർട്ടി സംഘടിപ്പിച്ചിരുന്നു. ‘ധാബ’ എന്നറിയപ്പെടുന്ന റോഡരികിലെ ഒരു ഭക്ഷണശാലയിലായിരുന്നു പാർട്ടി. ആഘോഷത്തിനിടെ കഴിച്ച ഭക്ഷണത്തിന് മാത്രം 10,000 രൂപയോളം ബിൽ ലഭിച്ചു. ബിൽ തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരയും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ, കൊല്ലപ്പെട്ട യുവാവ് തന്നെ മുഴുവൻ തുകയും നൽകി പ്രശ്നം ഒതുക്കി.

പിന്നീട് പ്രതികളായ നാല് പേരും മറ്റൊരു പിറന്നാൾ പാർട്ടി സംഘടിപ്പിച്ച് യുവാവിനെ ക്ഷണിച്ചു വരുത്തി. ഒരു കേക്ക് സമ്മാനിച്ച ശേഷം പ്രതികൾ യുവാവിനെ ക്രൂരമായി മർദിക്കുകയും ഒടുവിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ 19ഉം 22ഉം വയസ്സുള്ള രണ്ട് പ്രതികളെ ഗുജറാത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.