National

​’ഗവർണറെ പൂട്ടാൻ സർക്കാർ’; അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച സഭയിൽ

ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ​ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരി​ഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരി​ഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരി​ഗണിക്കാൻ കഴിയാതെ പോകുന്ന മറ്റു ബില്ലുകൾ അതിനുശേഷം സഭ ചേരുന്ന ദിവസങ്ങളിൽ പരി​ഗണിക്കും.

വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കണ്‍വീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.

ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വിസിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്. സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല. ഒപ്പിടാതെ തീരുമാനം നീട്ടാനാകും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാനും കഴിയും.

അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.