National

നടപടി ക്രമങ്ങളിൽ ഇടപെട്ടിട്ടില്ല; നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയുടെ മൊഴി വിവരങ്ങൾ പുറത്ത്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇഡിക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഓഹരി കൈമാറ്റം നിയന്ത്രിച്ചത് ഐഐ സി സി ട്രഷററായിരുന്നു മോത്തിലാൽ വോറയാണെന്ന് രാഹുൽ വ്യക്തമാക്കി. നടപടി ക്രമങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും രാഹുൽ മൊഴി നൽകി. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. അതേസമയം ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്നും കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം തുടരും.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ വൈകാതെ മടങ്ങുകയും ചെയ്തു. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ അറിയാം. അതേസമയം രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നലെയും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നലത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ർഷത്തിലേക്കാണ് നയിച്ചത്.