National

കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. അന്തിമ ഘട്ടത്തിൽ പൂർണ്ണമായും മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്. കോൺഗ്രസ് ആകട്ടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ വിഷപാമ്പ് പരാമർശം, ബജറംഗ് ദൽ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു. 

ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവെഗൗഡ രംഗത്തിറങ്ങിയതും ആവേശം പകർന്നു. തുടക്കത്തിൽ കോണ്ഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കർണാടകയിൽ, പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആര്ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലാത്തതിനാൽ ആര് ഭരിക്കണമെന്ന് ജെഡിഎസ് തിരുമാനിക്കാനാണ് സാധ്യത.