National

കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ

കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ. എസ്. ഭാസ്കർ രാമനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 263 ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ വിസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി കാർത്തി ചിദംബരം വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.

പി. ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫിസുകളിലുമായിരുന്നു സിബിഐ റെയ്ഡ് നടക്കുന്നുണ്ട്. ഇന്നലെ ചിദംബരത്തിന്റെ അടക്കം വീടുകളിൽ സിബിഐ റെയ്‌ഡ്‌ നടത്തിയിരുന്നു. റെയ്ഡിൽ നിർണായക രേഖകൾ കണ്ടെത്തിയതായി സിപിഐ അറിയിച്ചു. നേരത്തെ ലഭിച്ച വിവരങ്ങളും തെളിവുകളും സാധൂകരിക്കുന്ന രേഖകളാണ് കണ്ടെത്തിയതെന്ന് ഉന്നത സിബിഐ വൃത്തങ്ങൾ അറിയിച്ചു.

വീസ കൺസൽട്ടൻസി ഫീസ് എന്ന വ്യാജേന മുംബൈയിലെ സ്ഥാപനം വഴി ഇടനിലക്കാരൻ 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു. 263 ചൈനീസ് പൗരന്മാർക്കും വീസ അനുവദിച്ചു കിട്ടിയ ശേഷം തൽവണ്ടി സാബോ പവർ ലിമിറ്റഡ് കമ്പനിയുടെ മേധാവി വികാസ് മഖാരി, നന്ദി അറിയിച്ചു കൊണ്ടു കാർത്തി ചിദംബരത്തിനയച്ച ഇ-മെയിലും സിബിഐ കണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകും എന്നാണ് സിബിഐ നൽകുന്ന വിവരം.