National

ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒ ജാക്ക് ഡോർസി, നിഷേധിച്ച് കേന്ദ്രം

കേന്ദ്ര സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി രം​ഗത്ത്. ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു. 

എന്നാൽ ട്വിറ്റർ മുൻ സിഇഒയുടെ ആരോപണങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്ര ശേഖർ. ട്വിറ്ററിൻറെ ചരിത്രത്തിലെ സംശയാസ്പദമായ സമയമാണ് ഡോർസി സിഇഒ ആയിരുന്ന കാലമെന്ന മറു ആരോപണമാണ് മന്ത്രി ഉന്നയിക്കുന്നത്. ഡോർസി ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്നും ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാൻ ഡോർസി തയ്യാറായിരുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റർ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്തുവെന്നുമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജാക്ക് ഡോർസി പറഞ്ഞത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇതിൻ്റെ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി രം​ഗത്തെത്തിയത്.