National

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്; 10 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്.

കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ വളരെ സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യതിയുടെ 12 ശതമാനത്തോളം കുറവ് മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നുള്ളു. ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കും.

കൽക്കരി കൂടുതൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും കുടിശിക തീർക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.