National

അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന

മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന. സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും. 2025ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും.

1969 ലാണ് മിഗ്ഗ് 21 സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അപകടനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. 1960കള്‍ മുതല്‍ 872 മിഗ് 21 വിമാനങ്ങളില്‍ 400ലധികം എണ്ണം അപകടങ്ങളില്‍പ്പെട്ട് നശിച്ചു. മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളില്‍ 200ലധികം പൈലറ്റുമാരും അന്‍പതോളം യാത്രക്കാരും ഇതുവരെ മരിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 28ന് മിഗിന്റെ ട്രെയിനര്‍ വിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നുവീണിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടം. രണ്ട് പൈലററുമാരും മരിച്ചു. അപകടത്തിന്റെ കാരണം വ്യോമസേന അന്വേഷിച്ചുവരികയാണ്.