National

‘ഞാനൊരു മുസ്ലീമാണ്, എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം!’: ഖുശ്ബു


സനാതനത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ. മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകൾ ഒരു ക്ഷേത്രം പണിതു, അതാണ് സന്താന ധർമ്മമെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.

‘ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം! എല്ലാവരും തുല്യരായി കാണുക, വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന ധർമ്മത്തിന്റെ തത്വം. ഈ സത്യത്തെ ഡി.കെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം മാത്രം.’- ഖുശ്ബു എക്സിൽ കുറിച്ചു.

അതേസമയം സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടണം എന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി സ്റ്റാലിൻ ആവർത്തിച്ചു. താൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ ഒരു ശീലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സനാതന ധർമ്മം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്. പിന്നാലെ, ഉദയനിധിയുടെ പരാമർശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.