National

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി


ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരം മേഖലയിൽ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു. മഴക്കെടുതിയിൽ സംസ്ഥാനമാകെ പതിനായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു അറിയിച്ചു. സംസ്ഥാനത്ത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കര – വ്യോമസേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അതേസമയം, ഉത്തരാഖണ്ഡിൽ ബന്ദ്രിനാഥ് കേദാർനാഥ് പാത പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭക്ര, പോങ് അണക്കെട്ടുകളിൽ നിന്ന് അധിക ജലം തുറന്നുവിട്ടതിനെ തുടർന്ന് പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്‌നഗർ ജില്ലകൾ വെള്ളത്തിനടിയിലായി.