National

ഹിമാചലിൽ കോൺഗ്രസ് മുന്നിൽ; ബിജെപിക്ക് കടുത്ത മത്സരം

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കുതിപ്പ്. 21 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. തൊട്ടുപിന്നാലെ 20 സീറ്റുകളുമായി ബിജെപി മത്സരം ശക്തമാക്കുന്നുണ്ട്.

കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസ് തിരികെ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ തിരക്കിലായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിന് ഉണ്ട്. രാഹുലിനം പകരം പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിലും മറ്റും പങ്കെടുത്തു എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. ആം ആദ്മിക്ക് വേണ്ടി അരവിന്ദ് കേജ്രിവാൾ റോഡ് ഷോ നടത്തി ജനങ്ങളുമായി സംവദിച്ചിരുന്നു. സിപിഐഎമ്മിന് വേണ്ടി സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും പര്യടനം നടത്തിയിരുന്നു.

ബിജെപിയുടെ ജയറാം ഠാക്കുർ ഭരിക്കുന്ന സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ജയറാമിനെതിരെ കോൺഗ്രസ് ഇറക്കിയിരിക്കുന്നത് ചേത് രാം ഠാക്കുറിനെയാണ്. 68 അംഗ സഭയിൽ 34 സീറ്റാണ് കേവല ഭൂരിപക്ഷം.

ചില എക്‌സിറ്റ് പോളുകൾ ബിജെപി സംസ്ഥാന പിടിക്കുമെന്ന് പ്രവചിച്ചപ്പോൾ ആജ് തക് പോലുള്ള ചില മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലം കോൺഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. സംസ്ഥാനത്ത് ബിജെപിയും കോണ്ഡഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് മത്സരം. സിപിഐഎം 11 സീറ്റിലും മത്സരിക്കുന്നുണ്ട്.

എക്‌സിറ്റ് പോൾ പറഞ്ഞതെന്ത് ?

ഹിമാചലിൽ ബിജെപി 34 മുതൽ 39 സീറ്റ് വരെ നേടുമെന്നാണ് റിപബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ. ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം പ്രകാരം ഹിമാചലിൽ ബിജെപി 38 സീറ്റും, കോൺഗ്രസ് 28 സീറ്റും നേടും. ആംആദ്മി നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.

ആക്സിസ് മൈ ഇന്ത്യ പ്രവചനം ബിജെപി 24 മുതൽ 34 സീറ്റുകൾ വരെ നേടുമെന്നാണ്. കോൺഗ്രസ് 30 മുതൽ 40 സീറ്റുകൾ വരെ നേടാമെന്നും പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപി 38 സീറ്റ് നേടുമെന്നും കോൺഗ്രസ് 28 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

ആജ് തക്ക് മറ്റ് എക്സിറ്റ് പോളുകളിൽ നിന്ന് വിപരീതമായി കോൺഗ്രസ് നേട്ടം കൊയ്യുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 30 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് ആജ് തക്കിന്റെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 24-30 സീറ്റുകളാണ് ബിജെപി നേടുമെന്ന് ആജ് തക്ക് പ്രവചിക്കുന്നത്.