National

പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ

പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. 13 പേരടങ്ങിയ സംഘമാണ് ഒഡീഷയിലെ ബെർഹാംപൂരിൽ നിന്ന് പിടിയിലായത്. അന്തർ സംസ്ഥാന അൾട്രാ സൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവരിൽ നിന്ന് രണ്ട് അൾട്രാസൗണ്ട് മെഷീനുകളും 18,200 രൂപയും കണ്ടെടുത്തു.

ഒരു വീട്ടിൽ തന്നെ സജ്ജീകരിച്ച ക്ലിനിക്കിലാണ് സംഘം പ്രവർത്തനം നടത്തിവന്നിരുന്നത്. 11 ഗർഭിണികൾ ഇവിടെ ഉണ്ടായിരുന്നു. വീട്ടുടമ അടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി ഈ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ടെന്നും 7,000 മുതൽ 15,000 രൂപ വരെ ഈടാക്കാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.

2005ൽ രാജ്യം നിരോധിച്ച പോർട്ടബിൾ അൾട്രാ സൗണ്ട് യന്ത്രവും ഇവിടെ നിന്ന് കണ്ടെടുത്തു. ലിംഗ നിർണയം നടത്തി ഗർഭഛിദ്രത്തിന് ഒത്താശ നൽകുകയായിരുന്നു സംഘം ചെയ്തുവന്നിരുന്നത്. ലാബ്-ആശുപത്രി ഉടമകൾക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.