National

മദ്യനയ അഴിമതിക്കേസ്: കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി

ഡല്‍ഹിയില്‍ ആം ആദ്മി ഉന്നത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി വൃത്തങ്ങള്‍. എഎപി എംപി സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. (ED hints more arrests will be made soon in Delhi Liquor policy case )

അഴിമതി ലക്ഷ്യം വച്ചുതന്നെയാണ് പുതിയ മദ്യനയം രൂപീകരിച്ചതെന്ന് ഇ ഡി സ്ഥിരീകരിക്കുന്നു. മദ്യനയ രൂപീകരണത്തിലും കോഴ കൈമാറ്റത്തിലും സഞ്ജയ് സിംഗിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ ഡി വൃത്തങ്ങള്‍ പറയുന്നു. കേസില്‍ കൂടുതല്‍ പേരെ മാപ്പുസാക്ഷിയാക്കാനും ഇ ഡി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. മനീഷ് സിസോദിയായ്ക്ക് അനുകൂലമായ സുപ്രിം കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. മദ്യലോബിയില്‍ നിന്ന് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് വേണം എന്ന് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മാപ്പുസാക്ഷികള്‍ വഴി പണ വിനിമയത്തിന്റെ തെളിവുകള്‍ ശേഖരിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്.

കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ മൊഴിക്ക് പുറമെ സിസോദിയയ്‌ക്കെതിരെ മറ്റെന്ത് തെളിവാണുള്ളതെന്ന് ഇ ഡിയോട് ഇന്നലെ കോടതി ചോദിച്ചിരുന്നു. മനീഷ് സിസോദിയ പണം കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. 100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് സംഖ്യകള്‍ പറയുന്നുണ്ട്. ആരാണ് പണം നല്‍കിയത്? എങ്ങനെയാണ് ആ പണം എത്തിയതെന്ന് കണ്ടെത്തിയോ എന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു.