National

‘റഷ്യൻ പട്ടാളക്കാരെ പ്രകോപിപ്പിക്കരുത്’; ഖേഴ്സണിൽ പുതിയ നിയമങ്ങൾ

യുക്രൈൻ്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സൺ റഷ്യൻ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി പ്രദേശവാസികൾ. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല, വാഹനം വേഗത്തിൽ ഓടിക്കാൻ പാടില്ല, സൈന്യം ആവശ്യപ്പെട്ടാൽ വാഹനം പരിശോധനയ്ക്ക് നൽകണം എന്നിവയാണ് പുതിയ നിയമങ്ങൾ.

ഇപ്പോൾ നഗരം ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരും വീടുകളിൽ നിന്ന് പുറത്തു പോയിരുന്നില്ല. പക്ഷേ ഇന്ന് ഭക്ഷണത്തിനും മറ്റുമായി പുറത്തു ഇറങ്ങാൻ കഴിയുന്നുണ്ട്. എന്നാൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇപ്പോഴും പോരാട്ട ശബ്‌ദം കേൾക്കുന്നുണ്ടെന്നും പ്രദേശവാസി പറയുന്നു. താമസക്കാർക്ക് ഇപ്പോൾ വെള്ളവും വൈദ്യുതിയും ഇന്റർനെറ്റും ഉണ്ട്, മെഡിക്കൽ സപ്ലൈസ് പ്രതീക്ഷിക്കാമെന്ന് കേൾക്കുന്നു – അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. ആക്രമണം ശക്തമാകുമ്പോഴും റഷ്യൻ സേനയുടെ മനോവീര്യം തകർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകും. എല്ലാ നഗരങ്ങളും തെരുവുകയും വീടുകളും പുനഃസ്ഥാപിക്കുമെന്ന് സെലൻസ്കി വ്യക്തമാക്കി.

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യൻ പ്രതിനിധി സംഘത്തലവൻ വ്‌ളാദിമിർ മെഡിൻസ്‌കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ചർച്ചയ്‌ക്കൊരുങ്ങുമ്പോൾ യുക്രൈൻ വ്യക്തമാക്കുന്നത്.