National

ഏത് പാട്ട് വേണമെന്നതിനെ ചൊല്ലി തർക്കം, വിവാഹ ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു

വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ബീഹാറിലെ അരാ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. റെയിൽവേ ജീവനക്കാരൻ അഭിഷേക് കുമാർ സിംഗ് (23) ആണ് മരിച്ചത്.

സംഭവം ഇങ്ങനെ: വിവാഹത്തോടനുബന്ധിച്ച് നൃത്ത പരിപാടിയും സംഘടിപ്പിച്ചിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ചിലർ വേദിയിൽ പ്രവേശിച്ച് അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇടാൻ ആവശ്യപ്പെട്ടു. അഭിഷേക് സിംഗും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടായി.

ഇതിനിടെ അക്രമികൾ തോക്ക് എടുത്ത് അഭിഷേകിനെ വെടിവച്ചു. കണ്ണിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സിംഗിന്റെ മൃതദേഹം അറയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.