National

രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏറെ പുരാതനമായ ശിവക്ഷേത്രം ഉള്‍പ്പെടെവീടുകളും കടകളുമാണ് ആല്‍വാറില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

ശിവക്ഷേത്രം തകര്‍ത്തതിലൂടെ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്‌തെന്ന് അഭിഭാഷകന്‍ അമിതോഷ് പരീക് പറഞ്ഞു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും 86 കടകളും വീടുകളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നടപടിക്കെതിരെ രാജസ്ഥാനില്‍ പ്രതിപക്ഷമായ ബിജെപി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന അല്‍വാറിലെ രാജ്ഗഡ് നഗരത്തിലെ മുനിസിപ്പല്‍ ബോഡിയാണ് പൊളിക്കല്‍ നടപടി സ്വീകരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള നിര്‍ദ്ദേശം രാജ്ഗഡ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ ബോര്‍ഡ് പാസാക്കിയതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് സാന്നിധ്യമുണ്ടായിരുന്നെന്നും അല്‍വാര്‍ ജില്ലാ കളക്ടര്‍ നകേറ്റ് ശിവപ്രസാദ് മദന്‍ പറഞ്ഞു.