National

ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 25കാരനായ കേശവ് എന്ന യുവാവ് ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ വീട്ടില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു.

കേശവിന്റെ പിതാവ് ദിനേഷ് (50), മാതാവ് ദര്‍ശന, സഹോദരി ഉര്‍വശി (18), മുത്തശ്ശി ദീവാന ദേവി(75) എന്നിവരാണ് കൊല്ലപ്പെട്ടത്.