National

ഡൽഹിയിൽ ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു

യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ സിംഗു, ബദർപൂർ, ലോണി, ചില്ല അതിർത്തികളിൽ നിന്നുള്ള ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം സർക്കാർ താൽക്കാലികമായി നിരോധിച്ചു. അതേസമയം, അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു. ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്തർ സംസ്ഥാന ബസുകൾ സിംഗു അതിർത്തി വരെ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം, പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിർത്താതെ പെയ്യുന്ന മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളിലും ജനങ്ങളുടെ വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചിടേണ്ടി വന്നതിനാൽ 3 ദിവസത്തേക്ക് പല പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. വെള്ളപ്പൊക്കം ഇന്ന് ഡൽഹി മെട്രോയെയും ബാധിച്ചു. റെഡ് ലൈൻ യമുന പാലത്തിൽ ഇന്ന് രാവിലെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മെട്രോയുടെ വേഗത കുറച്ചു. ഡൽഹിയിൽ പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. ജിടി കർണാൽ റോഡിൽ വെള്ളം കയറി ഗതാഗതത്തെ സാരമായി ബാധിച്ചു. കശ്മീർ ഗേറ്റിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡിൽ പലയിടത്തും മുട്ടോളം വെള്ളമുണ്ട്.