National

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ കൂടി ഇന്ന് ഇന്ത്യയിലെത്തും

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾകൂടി ഇന്ന് ഇന്ത്യയിലെത്തും. രാജ്യത്തെ ചീറ്റകളുടെ ഇതോടെ എണ്ണം 20 ആയി ഉയരും വ്യോമസേനയുടെ സി 17 വിമാനത്തിൽ ഗ്വാളിയർ വിമാനത്താവളത്തിലാണ് ഇവയെ എത്തിയ്ക്കുക. ഗ്വാളിയറിൽ നിന്ന് പിന്നിട് ചീറ്റകളെ കുനോയിലേക്കു കൊണ്ടുപോകും.

വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും തുടച്ചു നീക്കപ്പെട്ട ഒരേയൊരു മാംസഭോജിയാണ് ചീറ്റ . ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. സെപ്റ്റംബർ ഏഴിന് നമീബയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളുമാണ് ഇന്ത്യയിൽ എത്തുക. ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചിറ്റകളുടെ എണ്ണം 20 ആയി ഉയരും.

ക്വാസുലു നടാലിലെ ഫിൻഡ ഗെയിം റിസർവ് ലിംപോപോ പ്രവിശ്യയിലെ റൂയിബർഗ് ഗെയിം റിസർവ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലെക്ക് കൊണ്ട് വരാനുള്ള ചീറ്റകളെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റ വിദഗ്ധരുടെ സംഘവും വെറ്ററിനറി ഡോക്ടർമാരും ഇവർക്കൊപ്പം എത്തും. ഫെബ്രുവരി 20 ന് ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ പ്രതിനിധികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചീറ്റ വിദഗ്ധർ പൻകെടുക്കുന്ന ഉച്ചകൊടിയും നിശ്ചയിച്ചിട്ടുണ്ട്. 1952ൽ ഛത്തീസ്ഗഢിൽ അവസാനമായി വേട്ടയാടപ്പെട്ട ചീറ്റയെ 71 വർഷങ്ങൾക്ക് ശേഷം അതിന്റെ പഴയ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ചീറ്റ പദ്ധതി ആരംഭിച്ചത്.