National

“സത്യം പറയുന്ന” ആളുകൾക്കെതിരെയാണ് കേന്ദ്രം; വ്യവസായികളുൾപ്പെടെയുള്ള നിരവധിയാളുകൾ രാജ്യം വിട്ടെന്ന് മമത ബാൻർജി

സത്യം പറയുന്നവർക്ക് എതിരാണ് ബി.ജെ.പിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് കീഴിൽ സാധാരണ ജനങ്ങൾ “പീഡിപ്പിക്കപ്പെടുന്നു” എന്നും അതിന്റെ ഫലമായി വ്യവസായികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ രാജ്യം വിട്ടുപോയെന്നും ബാനർജി ആരോപിച്ചു. വ്യവസായികളുൾപ്പെടെ രാജ്യം വിടുന്നുവെന്ന കാര്യം പാസ്പോർട്ട്, വിസ ഓഫീസുകൾ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണെന്നും മമത കൂട്ടിച്ചേർത്തു.

മുമ്പും പല തവണ മമത ബാനർജി സമാനമായ ആരോപണങ്ങൾ കേന്ദ്ര സർക്കാറിനെതിരെ ഉന്നയിച്ചിരുന്നു. ”മഹാരാഷ്ട്രയിലെ ഒരു ശിവസേനാ നേതാവിനെ (സഞ്ജയ് റാവത്ത്) ഇ.ഡി വിളിപ്പിച്ചത് ശ്രദ്ധയിൽപെട്ടു, ബിജെപി എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ പീഡിപ്പിക്കുന്നത്?”- മമത ചോദിച്ചു.

ബിജെപി ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നു. സത്യം പറയുന്നവർക്കെതിരെ സിബിഐ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും, ഇത്തരം സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും മമത വ്യക്തമാക്കി.ശിവസേന എംപി സഞ്ജയ് റാവത്തിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.