National

മാനസിക പീഡനവും പണം തട്ടലും; അമല പോളിന്റെ മുൻ കാമുകൻ അറസ്റ്റിൽ

അമല പോളിൻ്റെ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഭവ്നിന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവ്നിന്ദർ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോൾ നൽകിയ പരാതിയിൽ പറയുന്നു.

2020ൽ ഇയാൾക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിച്ചു എന്നും ഇതുവഴി ഇയാൾ മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ഭവ്നിന്ദർ ഈ ചിത്രങ്ങൾ പങ്കുവച്ചതോടെ അമല വിവാഹിതയായെന്ന് വാർത്ത പരന്നു. ഇതോടെ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങൾ നീക്കം ചെയ്യുകയായിരുന്നു.

ഭവ്നിന്ദറുമായി ചേർന്ന് 2018ൽ അമല ഫോൺ ഒരു സിനിമാ നിർമാണക്കമ്പനി ആരംഭിച്ചിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദർ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയെന്നും അമല പരാതിയിൽ പറയുന്നു.

2014ൽ സംവിധായകൻ എഎൽ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്.