National

അഗ്നിപഥ്‌ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ; വിജ്ഞാപനം രണ്ട് ദിവസത്തിനകം, റിക്രൂട്ട്മെന്റ് 24 ന്

അഗ്നിപഥ്‌ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധികരിക്കും. റിക്രൂട്ട്മെന്റ് ഈ മാസം 24 മുതൽ ആരംഭിക്കും. അഗ്നിപഥ്‌ പദ്ധതി വഴിയുള്ള ആദ്യ റിക്രൂട്ട്മെന്റ് വ്യോമസേനയിലായിരിക്കും. പരിശീലനം ഡിസംബറിൽ തുടങ്ങും. 2023 പകുതിയോടെ നിയമനം നേടുന്നവർ സേനയിൽ പ്രവേശിക്കും.

ഇതോടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് മോഡലിന് കീഴിൽ സെലക്ഷൻ നടത്തുന്ന ആദ്യ പ്രതിരോധ സേനാ വിഭാഗമായി മാറുകയാണ് വ്യോമസേന. എയർ ചീഫ് മാർഷൽ വിആർ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള ഏറ്റവും ഉയർന്ന പ്രായപരിധി 23 വയസ്സാക്കിയതായും ഇത് യുവാക്കൾക്ക് കൂടുതൽ ഫലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ജൂൺ 24 ന് ആരംഭിക്കുമെന്നും വിആർ ചൗധരി വ്യക്തമാക്കി.

കൊറോണ മൂലം രണ്ട് വർഷത്തിലേറെയായി വ്യോമസേനയുടെ റിക്രൂട്ട്മെന്റ് നിർത്തിവെച്ചിരിക്കുകയായിരുന്നു. 2019-2020 ലാണ് ഉദ്യോഗസ്ഥരെ അവസാനമായി റിക്രൂട്ട് ചെയ്തത്. അതേസമയം കരസേനയിലേക്കും നാവിക സേനയിലേക്കും റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടായിരുന്നു. ഇന്ത്യലെ യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് അഗ്‌നിപഥ് പദ്ധതി കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് സൈന്യത്തിന്റെ മൂന്ന് സേനാ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.