National

നടൻ റാണ ദഗ്ഗുബതി പിതാവ് സുരേഷ് ബാബു എന്നിവർക്കെതിരെ കേസ്

തെന്നിന്ത്യൻ നടൻ റാണ ദഗ്ഗുബതിക്കെതിരെ കേസ്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ദഗ്ഗുബതിക്കും പിതാവ് സുരേഷ് ബാബുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. പ്രമോദ് കുമാർ എന്ന വ്യവസായിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാൻ റാണയും പിതാവും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.

2014-ൽ റാണ ദഗ്ഗുബതിയും സുരേഷ് ബാബുവും ഹൈദരാബാദിലെ ഫിലിം സിറ്റിക്ക് സമീപമുള്ള തങ്ങളുടെ സ്ഥലം പരാതിക്കാരനായ പ്രമോദിന് ഹോട്ടൽ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകിയെന്നാണ് റിപ്പോർട്ട്. 2018 ഫെബ്രുവരിയിൽ പാട്ടക്കരാർ അവസാനിക്കാനിരിക്കെ, 18 കോടി രൂപയ്ക്ക് വസ്തു വിൽക്കാൻ സുരേഷ് ബാബു തീരുമാനിക്കുകയായിരുന്നു. സ്ഥലം വിട്ടുകിട്ടാൻ പ്രമോദിന് 5 കോടി രൂപ നൽകിയിട്ടും ഒഴിഞ്ഞില്ല എന്നാണ് ആരോപണം.

പിന്നലെ പ്രമോദിനെതിരെ കേസെടുത്തു. തുടർന്ന് അഞ്ച് കോടി രൂപ നൽകിയില്ലെന്ന് കാണിച്ച് പ്രമോദും കോടതിയെ സമീപിച്ചു. ചലച്ചിത്രതാരത്തിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പരാതിക്കാരൻ ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2017 ലെ മയക്കുമരുന്ന് അഴിമതി കേസിലെ അന്വേഷണത്തിനിടെ 2021 സെപ്റ്റംബറിൽ നടൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നു.