National

നാഗാലാൻഡിൽ ഏറ്റുമുട്ടൽ; രണ്ട് അസം റൈഫിൾസ് ജവാന്മാർക്ക് പരുക്ക്

നാഗാലാൻഡിലെ മോൺ ജില്ലയിൽ എൻ.എസ്‌.സി.എൻ-കെ‌.വൈ‌.എയുടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ജവാന്മാരെ ജോർഹട്ട് എയർഫോഴ്‌സ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിൽ ചില ഭീകരർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ പറഞ്ഞു. തെരച്ചിൽ ഓപ്പറേഷൻ തുടരുകയാണ്.

ന്യാസ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റ സൈനികരെ അസമിലെ ജോർഹട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാൻമാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡാണ് (NSCN-K-YA) ആക്രമണം നടത്തിയതെന്ന് അസം റൈഫിൾസ് അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്റെ വെളിച്ചത്തിൽ സമാധാനം തകർക്കാനുള്ള വിമത ഗ്രൂപ്പുകളുടെ ശ്രമങ്ങൾ തടയാൻ സംസ്ഥാനത്തെ സെൻസിറ്റീവ് പ്രദേശങ്ങളിൽ അസം റൈഫിൾസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. നാഗാലാൻഡിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിയിലാണ് മോൺ ജില്ലയിലെ ന്യാസ ഗ്രാമം.