India

രാജ്യത്ത് പുതിയ 42,909 കൊവിഡ് കേസുകള്‍; 380 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 29,836 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേര്‍ മരിച്ചു.

ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,38,210 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,763 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,19,23,405 ആയി. 3,76,324 ആക്ടീവ് കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.

ഡല്‍ഹിയില്‍ മാത്രമാണ് പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം പൂജ്യം എത്തിനില്‍ക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.04ശതമാനമാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 31 കൊവിഡ് കേസുകള്‍ മാത്രമാണ്. അതേസമയം കേരളത്തില്‍ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നതുകൊണ്ടാണ് രോഗവ്യാപനം കണ്ടെത്താന്‍ കഴിയുന്നതെന്നാണ് ആരോഗ്യവകുപ്പിന്റ വാദം. ഐസിഎംആര്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠനം പ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുണ്ടായ മരണനിരക്ക് താരതമ്യം ചെയ്താല്‍ ഏറ്റവും കുറവാണ് കേരളത്തിലേതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. .05ശതമാനമാണിത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസാന്ദ്രതയില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയോളമാണ് സംസ്ഥാനത്തെ ജനസാന്ദ്രത. അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങളടക്കം രോഗബാധ കൂടുന്നതിന് ഘടകമാകുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.