India National

ഇന്ത്യയുടെ മിസൈല്‍ മാന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം

രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു

തലമുറകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.

ഒരാള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന വാക്കായിരിക്കും അയാളുടെ ജീവിതത്തിന്‍റെ അടിസ്ഥാനം. അതായിരിക്കും അയാളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്. അതായിരിക്കും അയാളുടെ ജീവിതത്തിന് പുതിയ ഊര്‍ജ്ജം നല്കുന്നത്. അങ്ങനെയെങ്കില്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന വാക്ക് ഏതായിരിക്കും?അത് ‘സ്വപ്നം’ എന്നല്ലാതെ മറ്റൊന്നുമല്ല. ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന ഒന്നല്ല,,, ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാര്‍ത്ഥ സ്വപ്നമെന്നാണ് അബ്ദുള്‍ കലാം ലോകത്തോട് വിളിച്ചുപറഞ്ഞത്.

ലാളിത്യമായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗം. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയും സൌമ്യതയും കൈവിട്ടില്ല. സ്വപ്നം കാണാനും സ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തെ ഒരു ദരിദ്രനായ ബാലനെ ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമാക്കിത്തീര്‍ത്തത്.

1931 ഒക്ടോബർ 15 നായിരുന്നു ജനനം. കുട്ടിക്കാലത്ത് വാനോളമായിരുന്നു സ്വപ്നങ്ങൾ. ഫിസ്ക്സും എയ്റോ സ്പേയ്സ് എന്ർജിനീയറിങും തലയ്ക്ക് പിടിച്ച കലാം നാല് പതിറ്റാണ്ടിലേറെ ഇന്ത്യന്ർ ബഹിരാകാശരംഗത്തെ അടിമുടി പരിഷ്കരിച്ച ശാസ്ത്രജ്ഞൻ. പിന്നീട് പ്രതിരോധ ഗവേഷണത്തിലേക്ക് ചുവടുമാറ്റി. പിന്നീട് പിറന്നു രാജ്യത്തിന് സ്വന്തമായി മിസൈലുകൾ. 1998ല്‍ പൊക്രാനില്‍ നടന്ന രണ്ടാം അണുവായുധ പരീക്ഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. മിസൈല്‍ സാങ്കേതിക വിദ്യയിലുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കലാം ഇന്ത്യയുടെ മിസൈല്‍ മാനായി.

കുട്ടികളെ മനസിലേക്ക് സ്വപ്നത്തിന്‍റെ അഗ്നി ചിറകുകള്‍ ആലേഖനം ചെയ്ത വ്യക്തിത്വമാണ് കലാം. കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് കലാം പറഞ്ഞുകൊണ്ടേയിരുന്നു. മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റ് . രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ എല്ലാം കലാമിനെ തേടിയെത്തി. 2015 ജൂലൈ 27ന് ഷില്ലോങിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഭാഷണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സ്വപ്നം കാണാൻ പഠിച്ച കലാം. പക്ഷം ഒരു സ്വപ്നം ബാക്കിയാക്കിയാക്കിയാണ് പോയത്.